വൈക്കം: പിഴപ്പലിശയില്ലാതെ ലൈസൻസ് പുതുക്കാൻ ഓഗസ്റ്റ് 20 വരെ സമയം അനുവദിച്ച സർക്കാർ ഉത്തരവ് നിലനിൽക്കെ ഉത്തരവ് മുഖവിലയ്ക്കെടുക്കാതെ വൈക്കം നഗരസഭയിലെ ഉദ്യോഗസ്ഥർ സ്ഥാപന മുടമകൾക്കെതിരേ പകപോക്കൽ നടപടി സ്വീകരിക്കുന്നതായി പരാതി.
സർക്കാർ നിർദേശങ്ങൾ പാലിക്കാതെ വ്യാപാരികളെയും സ്ഥാപനമുടമകളെയും വട്ടംകറക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ നിരവധി പരാതികളാണ് ഉയരുന്നത്.
ലൈസൻസ് പുതുക്കലിലും ഫീസ് ഘടനയിലും വ്യക്തത തേടിയെത്തുന്ന വ്യാപാരികളോട് അപമര്യാദയായും പരിഹാസരൂപേണയുമാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
പലരും ലൈസൻസിനായി നിരവധി ദിവസങ്ങൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.വനിതകളായ വ്യാപാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും അതിരുകടക്കുന്നതായി ആക്ഷേപമുണ്ട്.
ഒരേ ആവശ്യത്തിനായി വ്യാപാരികളെ പലതവണ നഗരസഭാ ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തുന്നതിൽ ദുരൂഹതയുണ്ടെന്നും വ്യാപാരികൾ ആരോപിക്കുന്നു.
ഉദ്യോഗസ്ഥരുടെ അന്യായ നടപടികളെയും അനാവശ്യമായ കാലതാമസത്തെയും ചോദ്യം ചെയ്യുന്നവരെ ലക്ഷ്യമിട്ട് അധികമായി പിഴയും വൻ തുക പലിശയും ചുമത്തി സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
വ്യാപാരികൾക്ക് ഗുണപ്രദമായ സർക്കാർ ഉത്തരവുകൾ അവഗണിച്ച് സാധാരണക്കാരായ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.